ദൈവതിരുനാമത്തിനു മഹത്വമുണ്ടായിരിക്കട്ടെ!
കർത്താവിൽ പ്രിയരേ,
പരിശുദ്ധ സഭയുടെ ആരാധനവർഷത്തിൻറെ ' ഉയിർപ്പ് ' കാലഘട്ടത്തിലേയ്ക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ലോകത്തിന്റെ മുഴുവൻ പാപവും വഹിച്ചു നിന്ദ്യമായ കുരിശുമരത്തിൽ തൂക്കപ്പെട്ടു ജീവൻ വെടിഞ്ഞവൻ മരണത്തെയും സാത്താനെയും തോൽപിച്ചു മഹത്വപൂർണ്ണനായി ഉയിർത്തെഴുന്നേറ്റു നമ്മുടെ രക്ഷയെ സാധ്യമാക്കിത്തന്നു. ഉത്ഥിതനായ ക്രിസ്തുവിലാണ് നമ്മുടെ വിശ്വാസം നാം അർപ്പിച്ചിരിക്കുന്നത്. നമ്മുടെ കാവൽപിതാവായ പരിശുദ്ധ തോമാശ്ലീഹാ കർത്താവിനെ കണ്ണ് കൊണ്ട് കണ്ടും അവന്റെ വിലാപ്പുറത്തു തൊട്ടും ഉറപ്പിച്ച സത്യം ഹൃദയം കൊണ്ട് ഏറ്റുപറഞ്ഞതുപോലെ നമുക്കും ഉച്ചസ്വരത്തിൽ ഉദ്ഘോഷിക്കാം : " എന്റെ കർത്താവും എന്റെ ദൈവവുമേ.. " ഹൃദയത്തിൽ സംശയത്തിന്റെ ഒരു കണികപോലും അവശേഷിക്കാതെ അരുമനാഥനെ ഹൃദയം കൊണ്ടറിഞ്ഞു പരിപൂർണ്ണമായി ആ തിരുമുമ്പിൽ സ്വയം സമർപ്പിച്ചപ്പോൾ - വിശ്വാസ സമർപ്പണത്തിന്റെ ദൃഷ്ടാന്തമാണ് ആ പ്രഘോഷണം. നമ്മുടെ വിശ്വാസം ജീവിതവും മേൽക്കുമേൽ അഭിവൃദ്ധിപ്പെടുവാൻ ഈ ആരാധനാകാലഘട്ടത്തിലെ വിശുദ്ധ വായനകളും ശുശ്രൂഷകളും വിശുദ്ധ കുർബാനാനുഭവവും സഹായകട്ടെ.
യുദ്ധഭീതിയും അതിന്റെ കെടുതികളും എത്രയും വേഗം അവസാനിച്ചു ശാന്തിയും സമാധാനവും പുലരുന്ന നല്ല നാളുകൾ തിരികെ വരുവാൻ പ്രത്യാശയോടെ പ്രാർത്ഥിക്കാം. സമാധാനപ്രഭുവായ നമ്മുടെ കർത്താവ് സ്വർഗ്ഗീയ സന്തോഷവും സമാധാനവും ലോകമൊക്കെയും വിതയ്ക്കട്ടെ. എല്ലാവർക്കും ഉത്ഥിതനായ ക്രിസ്തുവിന്റെ നാമത്തിൽ സമാധാനം ആശംസിക്കുന്നു. ദൈവം തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ!
പ്രാർത്ഥനയോടെ,
വികാരി
Fr. Geevarghese Mathew
സഹവികാരി
Fr. Nithin Mathew
