കർത്താവിൽ പ്രിയരേ
നമ്മുടെ കർത്താവേശുമശിഹായുടെ ജനനപ്പെരുന്നാളിന്റെ സ്മരണയുമായിപുണ്യ മാസമായ ഡിസംബർ ആഗതമായിരിക്കുന്നു. വിണ്ണിന്റെ മഹിമകളെ വെടിഞ്ഞു മണ്ണിലിറങ്ങി മനുഷ്യകുലത്തിനു മാർഗവും സത്യവും ജീവനുമാകാൻ മനുഷ്യരൂപമെടുത്തവന്റെ തിരുജനനം ലോകമെമ്പാടും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാകുമ്പോൾ, ആ വലിയ ദിവസത്തിന്റെ അനുഗ്രഹസമ്പൂർണ്ണതയിലേയ്ക്ക് നമ്മെത്തന്നെ വിശുദ്ധീകരിച്ചു നോമ്പോടും പ്രാർത്ഥനകളോടും കൂടി നമുക്ക് യാത്രയാരംഭിക്കാം. ഡിസംബർ ഒന്ന് നമ്മെ ശ്രേഷ്ഠമായ ഒരു ആത്മീയയാത്രയിലേയ്ക്ക് വിളിക്കുന്നു. യൽദോ നോമ്പിന്റെ സരണിയിലൂടെ ജനനപെരുന്നാളിലെ ഉണ്ണിയേശുവിന്റെ പുൽക്കൂടിലേയ്ക്കുള്ള യാത്ര അവനവന്റെ ഹൃദയമാകുന്ന പുൽക്കൂട്ടിൽ യേശുവിനെ കണ്ടെത്തുന്ന യാത്രയായി പര്യവസാനിക്കുവാൻ ഈ ക്രിസ്മസ് സംഗതിക്കാകട്ടെ. ഏറ്റവും വലിയ ക്രിസ്മസ് സമ്മാനം സ്നേഹവും സമാധാനവും പകർന്നു കൊടുക്കുന്നതാണെന്ന് ജനനപ്പെരുന്നാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ക്രിസ്മസിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും നിറഞ്ഞു മറ്റുള്ളവരിലേക്ക് പകരുവാൻ ഈ നോമ്പും ശുശ്രൂഷകളും മുഖാന്തിരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ ഇടവകയിലെ എല്ലാഭവനങ്ങളും യൽദോ നോമ്പ് വെടിപ്പോടും വിശുദ്ധിയോടും കൂടി ആചരിച്ചു സന്തോഷകരമായ ജനനപ്പെരുന്നാളും ഐശ്വര്യപ്രദമായ ഒരു പുതുവത്സരവും വരവേൽക്കുവാൻ തക്കവിധം ഭക്തിയോടെ ഒരുങ്ങണമെന്ന് ഏറ്റവും സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.
പ്രാർത്ഥനയോടെ,
വികാരി
Fr Geevarghese Mathew
